തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫ്- ബിജെപി കൗൺസിലർമാർ ഏറ്റുമുട്ടി. എൽഡിഎഫ് അംഗങ്ങൾ ഓഫീസിൽ നടത്തിവന്ന ഉപരോധത്തിനിടയിലേക്ക് മേയറെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
മേയറെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ബിജെപി കൗൺസിലർമാർ പ്രതിരോധവുമായി രംഗത്തിറങ്ങുകയായിരുന്നു. തുടർന്നുണ്ടായ ഉന്തിലും തള്ളിലും സിപിഎം വനിതാ കൗൺസിലർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഓഫീസർ അനിലയ്ക്കും പരിക്കേറ്റു. മേയറാണ് ആദ്യം ആക്രമിച്ചതെന്ന് എൽഡിഎഫ് കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
എൽഡിഎഫ് കൗൺസിലർമാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി അംഗങ്ങളും പറഞ്ഞു. കോര്പറേഷൻ ഓഫീസ് പരിസരത്ത് രാവിലെ മുതൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. കൗൺസിലർമാരുമായി മേയർ വി.വി.രാജേഷ് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഉപരോധം നടത്തുന്ന എൽഡിഎഫ് പ്രവർത്തകർ തടയുകയായിരുന്നു.
കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.